ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ; ബ്രഹ്മപുരം വിഷയത്തിൽ ഗ്രേസ് ആന്റണി

single-img
12 March 2023

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ മലയാളത്തിലെ സിനിമാ താരങ്ങളും തങ്ങളുടെ ദുരവസ്ഥകൾ പറഞ്ഞു കൊണ്ട് രം​ഗത്തെത്തുകയാണ്. ഈ കൂട്ടത്തിൽ തീപിടിത്തത്തെ തുടർന്നുള്ള മലിനീകരണത്തിൽ തനിക്കും കുടുംബത്തിനും ആ​രോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന് പറയുകയാണ് നടി ​ഗ്രേസ് ആന്റണി.

നഗരത്തിൽ പുക ആരംഭിച്ച അന്ന് മുതൽ തനിക്കും കുടുംബാംഗങ്ങൾക്കും തലവേദനയും കണ്ണ് നീറ്റലും ശ്വാസം മുട്ടലും ചുമയും തുടങ്ങിയെന്ന് ​ഗ്രേസ് ആന്റണി പറയുന്നു. തീയണയ്ക്കാൻ പരിശ്രമിക്കുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിലെ ജനങ്ങളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഗ്രേസ് എഴുതുന്നു..

ഗ്രേസ് ആന്റണിയുടെ വാക്കുകൾ ഇങ്ങിനെ:

കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലതു ഞാൻ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്. അപ്പോൾ തീയണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്.

ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ. ലോകത്തു എന്ത് പ്രശ്നം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ, അതോ പുകയടിച്ചു ബോധം കെട്ടിരിക്കുയാണോ” ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടി.