സജി ചെറിയാന്റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ

single-img
2 January 2023

വീണ്ടും മന്ത്രിയാകാനുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തിൽ താൻ നിയമോപദേശം തേടിയത് സാധാരണ നടപടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ കഴമ്പുള്ളതിനാലാണ് മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കൽ നടപടി സ്വാഭാവികമല്ല. മുൻപുണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവർണർ വിശദീകരിച്ചു. അതേസമയം , ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ തീർപ്പ് അറിയിക്കും മുൻപാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്.

ഈ മാസം നാലിന് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെ ഗവർണർ നിയമോപദേശം തേടുകയായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവർണർ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവർണർക്ക് അധികാരമില്ലെന്നുമായിരുന്നു നിയമോപദേശം.