പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങള്‍ കുറഞ്ഞു; എഐ ക്യാമറ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി

single-img
7 September 2023

എഐ ക്യാമറയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങള്‍ കുറഞ്ഞു. എഐ ക്യാമറ ആരുടെയും സ്വകാര്യത ലംഘിക്കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ, എഐ ക്യാമറ റോഡുകളിൽ സ്ഥാപിച്ചത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലെന്നും അപകടങ്ങള്‍ കുറയ്ക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.കുറ്റകൃത്യങ്ങള്‍ മാത്രമാണ് എഐ ക്യാമറ പരിശോധിക്കുന്നത്. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്.

കെല്‍ട്രോണ്‍ നല്‍കിയത് സാങ്കേതിക തികവുള്ള പദ്ധതിയാണ്. പദ്ധതിക്കായി കെല്‍ട്രോണിനെ നിയോഗിച്ചത് സുതാര്യ ബിഡ്ഡിങിലൂടെയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന് പരാതി നല്‍കിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.പ്രതിപക്ഷ നേതാക്കള്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. കുറ്റകൃത്യത്തിലാണ് അന്വേഷണം നടക്കേണ്ടത്. കുറ്റകൃത്യത്തിന്റെ സാധ്യതകളിലല്ല അന്വേഷണം വേണ്ടത്.

നിലവിൽ പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപത്തില്‍ കഴമ്പില്ല. യുഡിഎഫ് ഭരണ കാലത്താണ് സുനില്‍ ബാബുവിനെ നിയമിച്ചത്. ഗതാഗത ഉപദേഷ്ടാവാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.