അംഗത്വം പുതുക്കാതെ ജി സുധാകരന്‍; അനുനയനീക്കം സിപിഎം അവസാനിപ്പിക്കുന്നു

സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ പാർട്ടിയിൽ സജീവമാക്കാനുള്ള അനുനയ നീക്കങ്ങളിൽ നിന്ന് സിപിഐഎം പിന്മാറുന്നു. ദീർഘകാലമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഈ തീരുമാനത്തിലെത്തിയത്.
ഇതോടെ സുധാകരനും പാർട്ടിയും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.63 വർഷത്തെ പാർട്ടി പാരമ്പര്യമുള്ള ജി. സുധാകരൻ ഇത്തവണ അംഗത്വം പുതുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ്. മാർച്ച് 31 വരെ സമയം ഉണ്ടെങ്കിലും പാർട്ടി അനുഭാവിയായി തുടരാനാണ് താൽപ്പര്യമെന്ന് അദ്ദേഹം അറിയിച്ചു.സുധാകരന്റെ വീട്ടിലെത്തുന്ന സന്ദർശകരെക്കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക ഘടകം വഴി സിപിഐഎം ശേഖരിക്കുന്നുണ്ട്. കൂടാതെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും അദ്ദേഹത്തിനു മേലുണ്ട്.
സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന വിവരം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ അറിഞ്ഞ ശേഷം മാത്രമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് യുഡിഎഫ്.വിമർശനം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ നേതൃത്വത്തിനുമെതിരെ സുധാകരൻ നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി ബന്ധം പൂർണ്ണമായും ഉപേക്ഷിക്കില്ലെന്ന് പറയുമ്പോഴും സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.


