സിപിഎമ്മും ബിജെപിയും തമ്മില്‍ കുറേക്കാലമായി നിലവിലുള്ള ഡീലിന്റെ ഭാഗമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒത്തുകളി : കെസി വേണുഗോപാൽ

single-img
26 March 2026

കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ കുറേക്കാലമായി നിലവിലുള്ള ഡീലിന്റെ ഭാഗമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒത്തുകളി എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ . താരതമ്യേന ദുര്‍ബലരായ ഒരു ഘടകക്ഷിക്ക് എന്‍ഡിഎ മുന്നണിയില്‍ പതിനെട്ടോളം സീറ്റുകള്‍ കൊടുത്തു. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പ്രസക്തമല്ലാത്ത മറ്റു കക്ഷികള്‍ക്ക് കൊടുത്തിരിക്കുകയാണ്.

അതിന്റെ അര്‍ഥമെന്താണ്.ഇത് ഞങ്ങള്‍ വെറുതെ പറയുന്ന ആരോപണമല്ല. ഇത് കുറേ നാളുകളായി ഇവിടെ നടക്കുന്നുണ്ട്. ഇത്തരത്തില്‍ സിപിഎമ്മും ബിജെപിയും നിര്‍ത്തിയ സ്ഥാനാര്‍ഥികളെ എടുത്ത് പരിശോധിച്ചാലത് വ്യക്തമാണ്. ഇത് ബിജെപിയുടെയും സിപിഎമ്മിന്റെയും അണികള്‍ പറയുന്നുണ്ട്.

പാവപ്പെട്ട സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനു വേണ്ടിയായിരുന്നു? കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ കോര്‍ഡ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ കരട് ആദ്യം അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറായത് എന്തിനാണ്? അതെല്ലാം ഒരു ഭാഗത്ത്. മറുഭാഗത്ത്, കേന്ദ്ര ഏജന്‍സികള്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഒരന്വേഷണവും കേരളത്തില്‍ നടക്കുന്നില്ലല്ലോ. പരസ്പരം രക്ഷിക്കാന്‍ വേണ്ടിയുള്ള ഒത്തുകളിയാണ് ഇതെല്ലാം.

തിരഞ്ഞെടുപ്പു വന്നപ്പോള്‍ ആ ഡീല്‍ ആവര്‍ത്തിച്ചു എന്നുള്ളത് സത്യമാണ്.സ്വാര്‍ഥതാല്‍പര്യത്തിനു വേണ്ടി അവരുടെ നേതാക്കള്‍ എടുത്ത തീരുമാനത്തെ ബിജെപിയിലെയും സിപിഎമ്മിലെയും അണികള്‍ ഇതൊന്നും അംഗീകരിക്കുന്നില്ല.അതിനെതിരായ വികാരം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും കെസി വേണുഗോപാൽ പറഞ്ഞു .