പാകിസ്ഥാനിൽ പ്രതിസന്ധി രൂക്ഷം; പെട്രോളിന് 272 രൂപയും ഡീസലിന് 280 രൂപയും
പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പാകിസ്ഥാനിൽ ഷെഹ്ബാസ് ഷരീഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ പെട്രോളിന് ലിറ്ററിന് 22.20 പാക്കിസ്ഥാനി രൂപയും ഡീസലിന് 17.20 പാക്കിസ്ഥാനി രൂപയുമാണ് ഒറ്റയടിക്ക് കൂട്ടി. ലിറ്റർ പെട്രോളിന് 272 പാകിസ്ഥാൻ രൂപയും ഡീസലിന് 280 രൂപയുമായാണ് നിലവിലെ വില.
അന്താരാഷ്ട്ര നാണയ നിധിയുടെ മുൻവ്യവസ്ഥകളിൽ പെട്ടതാണ് എണ്ണവില കുതിക്കുന്നതിലേക്ക് നയിച്ചത്. ഇത് പണപ്പെരുപ്പം വീണ്ടും രൂക്ഷമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. പാൽ വില ലിറ്ററിന് 210 പാക്കിസ്ഥാനി രൂപയും കോഴി ഇറച്ചി വില കിലോയ്ക്ക് 780 പാക്കിസ്ഥാനി രൂപയുമാണ്. മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് ആവശ്യമായ കരുതൽ ശേഖരം മാത്രമാണുള്ളത്. കൂടുതൽ ഫണ്ടിനായി ഇസ്ലാമാബാദ് രാജ്യാന്തര നാണയനിധിയുമായി ചർച്ച നടത്തി. ബജറ്റിന്റെ ആഘാതം കുറയ്ക്കുന്നതിന് ഗോതമ്പ്, അരി, പാൽ, മാംസം തുടങ്ങിയ ദൈനംദിന ഉപയോഗ വസ്തുക്കളെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ധനമന്ത്രി ഇഷാഖ് ദാർ പാകിസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ച അനുബന്ധ ബിൽ നിർദ്ദേശിച്ചു.
ആഡംബര വസ്തുക്കളുടെ നികുതി 25 ശതമാനമായി ഉയർത്താനും ബിസിനസ് ക്ലാസ് വിമാന യാത്ര, പഞ്ചസാര പാനീയങ്ങൾ, സിഗരറ്റുകൾ എന്നിവയുടെ നികുതി വർധിപ്പിക്കാനും ധനകാര്യ ബില്ലിൽ നിർദ്ദേശിച്ചു. ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം വിവാഹ മണ്ഡപങ്ങൾക്കും പരിപാടികൾക്കും പത്ത് ശതമാനം നികുതി നിർദ്ദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.