തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം; ഓർഡിനൻസ് മടക്കി ഗവർണർ

single-img
22 May 2024

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള മന്ത്രിസഭാ ഓർഡിനൻസ് മടക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.

അതിനുവേണ്ടിയുള്ള നിയമഭേദഗതിക്കായുള്ള ഓർഡിനൻസ് ആണ് ഗവർണർക്ക് അയച്ചിരുന്നു. ഇതാണ് ഇപ്പോൾ മടക്കിയിരിക്കുന്നത്. ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർ‍ഡ് വീതം വർധിപ്പിക്കാനാണ് പ്രത്യേക മന്ത്രി സഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ഗവർണർ വ്യക്തമാക്കി.

വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അധ്യക്ഷനായി ഒരു കമ്മിഷൻ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചിരുന്നത്. ഓർഡിനൻസ് ഗവർണർ മടക്കിയതേടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനാണ് സർക്കാർ നീക്കം.

അതേസമയം ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാവില്ല. നിയമസഭാ സമ്മേളനം വിളിക്കാൻ വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിരിക്കെയാണ് ഓർഡിനൻസ് രാജ്ഭവൻ മടക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വർധിപ്പിക്കുന്നതിൽ രാജ്ഭവൻ നേരത്തെ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു.