പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മാർക്ക് വിതരണ പരാമർശം; രഹസ്യ ചർച്ച ചോർത്തിയ അധ്യാപകർക്കെതിരെ അന്വേഷണം

single-img
6 December 2023

സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മാർക്ക് വിതരണ പരാമർശത്തിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . വളരെയധികം രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകിയതാണ്. ഈ രീതിയിലുള്ള അധ്യാപകരെ എങ്ങനെയാണ് വിശ്വസിക്കേണ്ടത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രസ്തുത യോഗത്തിലെ വിവരങ്ങൾ പുറത്ത് നൽകിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കുന്നതും, ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസ്സാക്ഷിയും കാണിക്കണം. ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏത് അധ്യാപകനാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിക്കും. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പൊതുപരീക്ഷകളിലെ മൂലനിർണയത്തെ വിമർശിച്ചുള്ള ഡിജിഇയുടെ വിമർശനത്തിന് പിന്നാലെ എഴുത്ത് പരീക്ഷകൾക്ക് മിനിമം മാർക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മൂല്യനിർണയത്തിൽ കാലോചിതമായ പരിഷ്കാരം കൊണ്ടുവരണമെന്നാണ് സിപിഐ സംഘടനയും കോൺഗ്രസ് സംഘടനയും ആവശ്യപ്പെടുന്നത്.

ഇന്നലെയാണ് പൊതുവിദ്യാഭ്യാസ രംഗത്ത് വാരിക്കോരി മാർക്ക് വിതരണം ചെയ്യുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിമർശിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവരുന്നത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് വരെ എ പ്ലസ് കിട്ടുന്നതെങ്ങനെയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ചോദിച്ചു. ഇങ്ങനെ ചെയ്യുന്നത് കുട്ടികളോടുള്ള ചതിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുടെ ഇല്ലാത്ത കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയിലാണ് ഷാനവാസ് രൂക്ഷ വിമർശനം നടത്തിയത്.