കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എട്ട് പേർ കൊല്ലപ്പെട്ടു; മണിപ്പൂരിൽ സ്ഥിതി നിയന്ത്രണാതീതമെന്ന് അസം റൈഫിൾസ് ഡയറക്ടർ ജനറൽ

single-img
2 September 2023

വർഗീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. അവസാന 72 മണിക്കൂറിനുള്ളിൽ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലായി എട്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സംസ്ഥാനത്തെ അവസ്ഥ അഭൂതപൂർവമാണെന്ന് അസം റൈഫിൾസ് ഡയറക്ടർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ അറിയിച്ചു .

മണിപ്പൂരിനെയും സായുധ സേനയെയും സംബന്ധിച്ച് ഇപ്പോൾ കടന്നുപോകുന്ന സാഹചര്യവും അക്രമസംഭവും പുതിയൊരു അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. “നിലവിൽ മണിപ്പൂരിൽ ഞങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം അഭൂതപൂർവമാണ്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഇത്തരമൊരു സാഹചര്യം ഇതുവരെ നേരിട്ടിട്ടില്ല.

ഞങ്ങൾക്കും മണിപ്പൂരിനും ഇത് പുതിയൊരു അനുഭവമാണ്. 1990കളുടെ തുടക്കത്തിൽ കുക്കികളും നാഗകളും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഇതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. 90 കളുടെ അവസാനം കുക്കി വിഭാഗത്തിനിടയിലും വഴക്കുകൾ ഉണ്ടായിരുന്നു” പി സി നായർ പറഞ്ഞു.

ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ കഴിഞ്ഞ 72 മണിക്കൂറായി കുക്കികളും മെയ്തികളും തമ്മിലുള്ള വെടി വയ്പ്പ് രൂക്ഷമായി. വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മണിപ്പൂരിലെ അക്രമത്തിൽ ഇതുവരെ 160 ആളുകൾ കൊല്ലപ്പെടുകയും 2,000 ഗ്രാമങ്ങളിൽ തീവച്ചതായും 360 ലധികം പള്ളികൾ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായുമാണ് വിവരം.

സംസ്ഥാനത്തുള്ള സായുധ സേന ഒന്നിലധികം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സായുധ സേനയുടെ പക്കൽ നിന്ന് മോഷ്ടിച്ച ആയുധങ്ങൾ കുക്കി നാഗ വിഭാഗങ്ങളുടെ പക്കൽ ഉള്ളതാണ് നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും പിസി നായർ വ്യക്തമാക്കി. സമൂഹം ആയുധങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഷ്ടപ്പെട്ട് പോയ ആയുധങ്ങൾ തിരികെ ലഭിച്ചില്ലെങ്കിൽ നേരിടാൻ പോകുന്ന വെല്ലുവിളി വളരെ വലുതായിരിക്കും, പിസി നായർ പറഞ്ഞു.