സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; 3 എ ബി വി പി പ്രവർത്തകർ കസ്റ്റഡിയിൽ

single-img
28 August 2022

സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസിൽ 3 എ ബി വി പി പ്രവർത്തകർ കസ്റ്റഡിയിൽ. ലാൽ , സതീർഥ്യൻ,ഹരി ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇനി മൂന്നുപേരെ കണ്ടെത്താൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു, സി സി ടി വിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വഞ്ചിയൂരിൽ എൽ ഡി എഫ് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിന് ശേഷം ആറ്റുകാലിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് പ്രതികൾ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. രാവിലെ അഞ്ചുമണിയോടെ ഇവർ ചികിൽസയിലുണ്ടായിരുന്ന ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.