മാനനഷ്ടക്കേസ്: ഉമ്മൻചാണ്ടി വി എസിന് കോടതി ചെലവ് നൽകണമെന്ന് കോടതി
മാനനഷ്ട കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. നേരത്തെ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകാൻ നിർദേശിച്ചിരിക്കുന്നത്.
വി എസിനെതിരായി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ സബ് കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. വി എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഈ വിധിക്കെതിരെ വി എസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഈ വിധി പകർപ്പിലാണ് വി എസിന്റെ കോടതി ചെലവും ഉമ്മൻ ചാണ്ടി നൽകണമെന്ന് പ്രസ്താവിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിഎസിന്റെ പരാമർശങ്ങൾ അപകീർത്തികരമെന്ന കേസിലെ സബ് കോടതി ഉത്തരവിനെതിരെയാണ് വി എസ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി.
വിവാദമായ സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും 2013 ജൂലായ് 6ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതിനെതിരായിരുന്നു കേസ്.