ഭരണത്തുടർച്ച ഉറപ്പ്; ക്രൈസ്തവ സഭയുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടത് എൽഡിഎഫ് സർക്കാരാണ്: ജോസ് കെ മാണി

കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് (എം) മികച്ച മുന്നേറ്റം നടത്തുമെന്നും മധ്യകേരളത്തിൽ എൽഡിഎഫ് തരംഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുമായി താഴെത്തട്ടിൽ നടത്തിയ ആശയവിനിമയത്തിൽ നിന്നും എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാണെന്ന് ബോധ്യമായി. ക്രൈസ്തവ സഭയുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടത് എൽഡിഎഫ് സർക്കാരാണ്. അതിനാൽ തന്നെ സഭയുടെ പിന്തുണ മുന്നണിക്ക് ലഭിച്ചു. പാലായിലെ വോട്ടർമാരിൽ പൂർണ്ണ വിശ്വാസമുണ്ട്. മണ്ഡലം ഇത്തവണ ഒപ്പം നിൽക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസ്-ബിജെപി രഹസ്യ ഡീൽ ഉണ്ടായിരുന്നു.
പതിനാറാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ സജീവ പങ്കാളിത്തമാണ് ദൃശ്യമായത്. 78.27% പേർ വോട്ട് രേഖപ്പെടുത്തി. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് നിരക്കാണിത്. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്.


