കെ സി വേണുഗോപാലിന് എതിരായ പരാതി എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞു: ശോഭാ സുരേന്ദ്രൻ

single-img
13 March 2024

കോൺഗ്രസ് ദേശീയ നേതാവായ കെ സി വേണുഗോപാൽ തനിക്കെതിരെ നൽകിയ മാനനഷ്ട കേസിനെ സന്തോഷ പൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. 2004 ൽ ശിശ്റാം ഓല മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ തീവട്ടി കൊള്ളയാണ് നടന്നത്.

അതിനുശേഷം ശിശ് റാം ഓലയെ കോൺഗ്രസിന് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു. താൻ ഉന്നയിച്ച കാര്യങ്ങളുടെ രേഖ ഇല്ലാതെ ഒന്നും ഉന്നയിക്കാറില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. രാജസ്ഥാനിലെ ശിശ്റാം ഓലയുമായി ചേർന്നാണ് വേണുഗോപാൽ ബെനാമി ഇടപാട് നടത്തിയത്. 2004-2009 കാലഘട്ടത്തിലായിരുന്നിത്. ശിശ്റാം ഓലയുടെ മീറ്റിങ്ങിന് ശേഷം കേരളത്തിൽ കർത്തയുടെ വിവാദ കമ്പനി 2004 -09 കാലത്ത് വൻ തോതിൽ ഭൂമി വാങ്ങി കൂട്ടിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

ഉഗാണ്ടയിലല്ല രാജസ്ഥാനിലെ ജുൻജുൻ മണ്ഡലമെന്നും ദുബായിലേക്ക് ഒക്കെ കെ സി വേണുഗോപാൽ എത്ര യാത്ര നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. അന്വേഷണം വരുമ്പോൾ അതിലൊക്കെ മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കെ സി വേണുഗോപാലിന് എതിരായ ആരോപണത്തിൽ പരാതി നൽകിയെന്നും പരാതി എത്തേണ്ടിടത്ത് എത്തി കഴിഞ്ഞെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.