മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ജയിലിൽ പോവേണ്ടി വരും: ശോഭ സുരേന്ദ്രൻ
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയ്ക്ക് ജയിലിൽ പോവേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. കേരളത്തിലെ പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കലക്ടറേറ്റിനുമുന്നിൽ ബിജെപി നടത്തിയ മഹിളാധർണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശോഭ.
മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും. മകളുടെ കമ്പനിക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ‘അമ്മത്തൊട്ടിൽ’ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ ‘അച്ഛൻതൊട്ടിൽ’ സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകൾ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്.
തന്റെ മകൾ വീണയോട് ‘മകളേ, നിന്നെ ഞാൻ സ്വർണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി.ഡിവൈഎഫ്ഐയുടെ പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ രാജകുമാരിയായി വളർത്തി. ആരും മകളെ തൊട്ടുകളിക്കാൻ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്ക് വന്ന വിരുന്നുകാരനായ മരുമകൻ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. അതേസമയം, കഴിവും പ്രാപ്തിയുമുള്ള മാർക്സിസ്റ്റു പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ ‘താൻ തീരുമാനിക്കുന്നവർ മതി’യെന്നാണെന്നും, ശോഭാ സുരേന്ദ്രൻ ആരോപിച്ചു.