പാനൂരിലെ ബോംബ് നിർമ്മാണ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു:രമേശ് ചെന്നിത്തല

single-img
8 April 2024

കണ്ണൂർ ജില്ലയിലെ പാനൂരിലെ ബോംബ് നിർമ്മാണത്തിൻ്റെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കലാപം ഉണ്ടാക്കൽ ആയിരുന്നു ലക്ഷ്യം. പൊലീസ് പിടിയിലായവർ നിർദ്ദോഷികളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കേസ് കേരള പൊലീസ് അട്ടിമറിക്കും. കേസ് സിബിഐയോ എൻഐഎയോ അന്വേഷിക്കണം. കണ്ണൂർ ജില്ലയിൽ വ്യാപകമായി ബോംബ് നിർമാണം നടക്കുന്നുണ്ട്. അതീവ ഗുരുതരമായ പ്രശ്നമാണിത്. കേരള പൊലീസ് അന്വേഷിച്ചാൽ ഈ കേസ് തെളിയില്ല.

പാർട്ടിയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ളതുകൊണ്ടാണ് സിപിഎം നേതാക്കൾ അവിടെ പോയത്. ഇനി ഏതെല്ലാം പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമ്മിക്കുന്നു എന്നറിയില്ല. അതേപോലെ തന്നെ കേരള സ്റ്റോറി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ രീതിയിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നടപടിയിൽ നിന്ന് എല്ലാവരും പിൻവാങ്ങണം.

പ്രതിപക്ഷ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ സിഎഎ പിൻവലിക്കും. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനും വർഗീയത ഭിന്നത ഉണ്ടാക്കാനും വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.