ഇറാനില്‍ വ്യാപക പ്രക്ഷോഭം: ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു

ഇറാനില്‍ ശക്തമാകുന്ന ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണ്. രാജ്യവ്യാപക ഇന്റർനെറ്റ് വിച്ഛേദവും വിമാന സർവീസുകൾ നിർത്തിവെച്ചതും ഒഴിപ്പിക്കല്‍ നടപടികൾക്ക് വലിയ വെല്ലുവിളിയായി മാറിയതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
ഇറാനിലെ 31 പ്രവിശ്യകളിലായി 180-ഓളം നഗരങ്ങളിൽ പ്രതിഷേധം വ്യാപിച്ചു, ഏകദേശം 15 മുതൽ 18 ലക്ഷം പേരും തെരുവിൽ ഇറങ്ങിയതായി ഇന്റലിജൻസ് കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടു ആഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ കുറഞ്ഞത് 116 പേർ കൊല്ലപ്പെടുകയും, 2,600-ഓളം പേരെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. ലാന്‍ഡ്‌ലൈൻ വിച്ഛേദിക്കപ്പെട്ടതിനാലും ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാലും വിദേശ രാജ്യങ്ങൾക്കും സാഹചര്യം വിലയിരുത്തുന്നത് പ്രയാസമായിരിക്കുകയാണ്.
എന്നിരുന്നാലും, രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതനുസരിച്ച്, പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും ഇറാനില്‍ ഉടനടി ഭരണമാറ്റം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.


