ഇറാനില്‍ സെലിബ്രിറ്റി ഷെഫിനെ അടിച്ചുകൊന്നു

single-img
31 October 2022

തെഹ്റാന്‍: ഇറാനില്‍ സെലിബ്രിറ്റി ഷെഫിനെ അടിച്ചുകൊന്നു. സെലിബ്രിറ്റി ഷെഫ് ആയ മെഹര്‍ഷാദ് ശഹീദിയെ ആണ് ഇറാന്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ അടിച്ചുകൊന്നത്.

ഇറാനിലെ ജാമി ഒലിവര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. പ്രക്ഷോഭത്തിനിടെയാണ് 19കാരനായ മെഹര്‍ഷാദിനെ അറാക് നഗരത്തില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡയില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദനമേറ്റ മെഹര്‍ഷാദ് മരിക്കുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം ഇറാന്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. മര്‍ദനമേറ്റതിന്റെ പാടുകളൊന്നും മെഹര്‍ഷാദിന്റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് അബ്ദുല്‍ മെഹ്ദി മൂസഫിയുടെ നിരീക്ഷണം. അതേസമയം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് പറയാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയതായും മെഹര്‍ഷാദിന്റെ കുടുംബം ആരോപിച്ചു.

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മഹ്സ അമിനിയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ തലക്ക് മര്‍ദ്ദനമേറ്റ് കോമയിലായ അമിനി വൈകാതെ മരിച്ചു. എന്നാല്‍ ഇക്കാര്യം ഇറാന്‍ അധികൃതര്‍ തള്ളിയിരുന്നു.