വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

single-img
4 January 2026

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ എഫ്‌സിആർഎ നിയമ ലംഘനങ്ങളും മറ്റ് ക്രമക്കേടുകളും കണ്ടെത്തിയതായാണ് റിപ്പോർട്ട്.

സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാർ അനുമതി നേടി വിദേശത്ത് പോയ ശേഷം ഫണ്ട് ശേഖരിച്ച് അത് കേരളത്തിലെ അക്കൗണ്ടിലേക്ക് കൈമാറിയതിൽ നിയമലംഘനം നടന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. എഫ്‌സിആർഎ നിയമം, 2010 ലെ സെക്ഷൻ 3(2)(a) പ്രകാരമാണ് സിബിഐ അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്.

‘മണപ്പാട്ട് ഫൗണ്ടേഷൻ’ മുഖേന യുകെയിൽ നിന്നു 22,500 പൗണ്ട് (ഏകദേശം 19.96 ലക്ഷം രൂപ) സമാഹരിച്ചതായും, യുകെ ആസ്ഥാനമായ മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് വഴിയാണ് പണം എഫ്‌സിആർഎ അക്കൗണ്ടിലേക്ക് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെയിൽ നടന്ന പരിപാടിയിൽ പ്രളയബാധിതരായ സ്ത്രീകൾക്കായി നെയ്ത്ത് യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ തെളിവും വിജിലൻസ് പരിശോധിച്ചതായി വ്യക്തമാക്കി.