മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം ; 24 ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 വാർത്താ ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു . കേസിൽ ഉൾപ്പെട്ട മുഖ്യ പ്രതി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി റിപ്പോര്‍ട്ടര്‍ വിനീത വി ജി 14 തവണ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു
ഈ മാസം 10ന് രാവിലെ 10: 59 മുതല്‍ റിപ്പോര്‍ട്ടറായ വിനീത കെഎസ്‌യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. രണ്ടുപേരും തമ്മില്‍ 66സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്.
എന്നാൽ സംഭവം നടന്ന വൈകിട്ട് 4:15 ന് ശേഷം രണ്ടുപേരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടറും ബേസില്‍ വര്‍ഗീസും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ സംഭവത്തില്‍ നിര്‍ണായക തെളിവായി. സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണെന്ന് റിപ്പോർട്ട് തുടരുന്നു .