വിവാഹത്തലേന്ന് വധു സ്വർണ്ണവുമായി ഒളിച്ചോടി, പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം; ഒടുവിൽ കൂട്ടത്തല്ല്

ഉത്തർപ്രദേശിലെ ബറേയ്‌ലിയിൽ വിവാഹത്തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് കൂട്ടത്തല്ല്. ബറേയ്‌ലി ജില്ലയിലെ ബിത്രി ചൈൻപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവങ്ങൾ അരങ്ങേറിയത്.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് തൊട്ടുമുമ്പ്, വെള്ളിയാഴ്ച രാത്രി വധു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ശനിയാഴ്ച രാവിലെയാണ് വീട്ടുകാർ ഈ വിവരമറിയുന്നത്.
വരനും കൂട്ടരും വിവാഹവേദിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞ സാഹചര്യത്തിൽ, നാണക്കേട് ഒഴിവാക്കാൻ വധുവിന്റെ ഇളയ സഹോദരിയെക്കൊണ്ട് വരനെ വിവാഹം കഴിപ്പിക്കാൻ നാട്ടുപഞ്ചായത്തിന്റെ മധ്യസ്ഥതയിൽ തീരുമാനമായി. ഇരുവീട്ടുകാരും ഇതിന് സമ്മതിക്കുകയും ചെയ്തു.
ഓഡിറ്റോറിയത്തിൽ വിവാഹചടങ്ങുകൾ തുടങ്ങാനിരിക്കെ, തനിക്കും ഈ വിവാഹത്തിന് സമ്മതമല്ലെന്ന് ഇളയ സഹോദരി വെളിപ്പെടുത്തി. താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് യുവതി വ്യക്തമാക്കിയതിന് പിന്നാലെ യുവതിയുടെ കാമുകനും സ്ഥലത്തെത്തി പ്രണയം പരസ്യമാക്കി.
ഇതോടെ നിയന്ത്രണം വിട്ട വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു. അടിപിടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒടുവിൽ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


