രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ സ്വാഭാവിക നടപടി എന്ന് വിശേഷിപ്പിച്ച്‌ ബിജെപി

single-img
24 March 2023

എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ സ്വാഭാവിക നടപടി എന്ന് വിശേഷിപ്പിച്ച്‌ ബിജെപി.

അയോഗ്യനാക്കിയ നടപടിയെ ന്യായീകരിക്കുകയാണ് ബിജെപി. ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കളവും അപകീര്‍ത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തിയിരുന്നു. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ല്‍ കിട്ടിയതിനേക്കാള്‍ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയില്‍ പറഞ്ഞു. മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമര്‍ശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി.

മാനനഷ്ടക്കേസില്‍ നല്‍കാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ച രാഹുലിന് അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.

2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച്‌ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കോടതിയിലെത്തിയപ്പോള്‍ മാപ്പ് പറഞ്ഞ് കേസ് തീര്‍ക്കാന്‍ രാഹുലും തയ്യാറായില്ല. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.