രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ബിജെപി പഠനശിബിരം; കോൺഗ്രസിൽ വിവാദം കൊഴുക്കുന്നു

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി ജെ പി പഠന ശിബിരം സംഘടിപ്പിച്ചതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസിന്റെ ഉന്നത നേതാക്കൾ. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഉന്നത നേതാക്കൾ സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ചു.
സംഭവം അടിയന്തരമായി പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളണമെന്ന് നേതാക്കൾ നിർദേശിച്ചു. ചുമതലക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി സണ്ണി ജോസഫാണ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എ കെ ശശിയാണ്.
അതേസമയം ബിജെപി പരിപാടിക്ക് അനുമതി നൽകിയതിൽ കെപിസിസി മാനദണ്ഡം പരിഗണിച്ചില്ലെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ചുമതല കൈമാറണമെന്നും നിർദേശമുണ്ട്. ചുമതലക്കാരനെ ഉടൻ തീരുമാനിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.
ജൂൺ 27, 28 തീയതികളിലാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠനശിബിരം നടത്തിയത്. സംഭവം വിവാദമായതോടെ, വലിയ പ്രതിഷേധം ഉയർന്നു. തുടർന്നാണ് ഇപ്പോൾ നടപടി കൈക്കൊണ്ടിരിക്കുന്നത്.


