ബിജെപി തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു: എ വിജയരാഘവൻ

single-img
12 January 2023

രാജ്യത്ത്‌ അമിതാധികാരത്തിന്റെ സ്വരം ശക്തിപ്പെട്ടുവരികയാണ് എന്ന് സിപിഎം പിബി അംഗം എ വിജയാരാഘവൻ. തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പരിരക്ഷിക്കേണ്ടവർതന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കാജനകവും അപകടകരവുമായ അവസ്ഥയാണ്‌ എല്ലാ മേഖലയിലും. വിദ്യാഭ്യാസം, പാർലമെന്ററി സംവിധാനം, സംസ്‌കാരം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിലെല്ലാം സംഘപരിവാർ ഇടപെടുകയാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ട വേദിയാണ്‌ പാർലമെന്റ്‌. അവിടെ നിയമനിർമാണങ്ങൾക്കൊപ്പം സാധാരണക്കാരുടെ വിഷയങ്ങളും ഗൗരവപൂർവം ചർച്ചചെയ്യപ്പെടാറുണ്ട്‌. എന്നാൽ ഇന്ന്‌ ആ അവസ്ഥ മാറി. പലപ്പോഴും പാർലമെന്റിനെ കാഴ്‌ചക്കാരാക്കി കേന്ദ്ര സർക്കാർ സംഘപരിവാർ അജന്‍ഡകൾ നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഭരിക്കുന്നവർ താൽപ്പര്യപ്പെടുന്നില്ല. ഏകപക്ഷീയമായ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌. രാജ്യത്തെ ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുകയാണ്‌. പട്ടിണിയിൽ രാജ്യം മുൻപന്തിയിലാണ്‌. രാജ്യം വൻതകർച്ചയിലായപ്പോഴും രക്ഷപ്പെട്ടത്‌ ശതകോടീശ്വരന്മാർ മാത്രമാണ്‌. ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട്‌ ബുൾഡോസർ വച്ച്‌ തകർക്കുന്നു. അതിന്‌ സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ്‌ ബിജെപി.

രാജ്യത്ത്‌ വിദ്വേഷത്തിന്റെ അളവ്‌ വർധിപ്പിക്കാനാണ്‌ ബിജെപി ശ്രമം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ഹനിക്കുകയാണ്‌ കേന്ദ്രം. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ രൂപപ്പെട്ടുവരുന്നത്‌.

അതേപോലെ തന്നെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം മോശമാണെന്ന്‌ ബോധപൂർവം പ്രചരിപ്പിക്കുന്നു. ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന്‌ മുൻപന്തിയിലുണ്ട്‌. നമ്മുടെ സംസ്ഥാനത്തിന്റെ മികവിനെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.