മുതലാളിത്തത്തിന്റെ തോളിൽ കൈയിട്ടുകൊണ്ട് തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്: കെസി വേണുഗോപാൽ

മുതലാളിത്തത്തിന്റെ തോളിൽ കൈയിട്ടുകൊണ്ട് തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. തൊഴിൽ സാഹചര്യങ്ങളെയും ട്രേഡ് യൂണിയൻ അവകാശങ്ങളെയും പരിപൂർണമായി അട്ടിമറിച്ചുകൊണ്ടാണ് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ തൊഴിൽ ചട്ട പരിഷ്കരണം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തൊഴിൽ നിയമങ്ങളുടെ സത്തയെ ചോർത്തിക്കളയുന്ന പുതിയ ചട്ടം ഏത് വിധേനയും എതിർക്കപ്പെടേണ്ടതാണ്. തൊഴിലാളികളെ ദുരിതത്തിലേക്കും യാതനയിലേക്കും തള്ളിവിടുന്ന തൊഴിൽ ചട്ട പരിഷ്കരണത്തെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം, സാധ്യമായ എല്ലാ നിയമവഴികളും തേടും. ഓരോ തൊഴിലാളിയെയും മുതലാളിത്തത്തിന് വിധേയപ്പെടാനും അടിമവത്കരിക്കാനും വിട്ടുകൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണരൂപം:
തൊഴിൽ സാഹചര്യങ്ങളെയും ട്രേഡ് യൂണിയൻ അവകാശങ്ങളെയും പരിപൂർണമായി അട്ടിമറിച്ചുകൊണ്ടാണ് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ തൊഴിൽ ചട്ട പരിഷ്കരണം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. മുതലാളിത്തത്തിന്റെ തോളിൽ കൈയിട്ടുകൊണ്ട് തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അടിമുടി കോർപ്പറേറ്റായ ഒരു പ്രധാനമന്ത്രിയും കോർപ്പറേറ്റുവത്കരിക്കപ്പെട്ട ഒരു സർക്കാരും ജനങ്ങളെ വിഡ്ഢികളാക്കി, മുതലാളിത്ത ചങ്ങാത്തം ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ.
തൊഴിലിടങ്ങളിലെ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് പുതിയ ചട്ടങ്ങൾ വഴി രാജ്യത്തുടനീളം ഇനി നടപ്പിലാവുക. തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് അധികാരം നൽകുക, ജോലി സമയവും ജോലിഭാരവും വർധിപ്പിക്കുക. ഇങ്ങനെ മുതലാളിത്ത രാജ്യങ്ങളിൽപ്പോലും കേട്ടുകേൾവിയില്ലാത്ത പരിഷ്കരണത്തിലേക്ക് രാജ്യം നടന്നുനീങ്ങുകയാണ്.
എട്ട് മണിക്കൂർ ജോലിയെന്ന അവകാശത്തിൽ നിന്ന് 12 മണിക്കൂർ ജോലി ചെയ്യിക്കാമെന്ന നിർബന്ധിത വ്യവസ്ഥയിലേക്ക് തൊഴിലാളികളെ ഇവിടെ തള്ളിയിടുന്നു. ചുരുക്കത്തിൽ ഡോ. ബിആർ അംബേദ്കർ വിഭാവനം ചെയ്ത തൊഴിൽ തത്വങ്ങളുടെ പരിപൂർണമായ അട്ടിമറി. തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കി, പിരിച്ചുവിടൽ അടക്കമുള്ള തൊഴിൽ വിരുദ്ധ നടപടികളെ പട്ടുപരവതാനിയിട്ട് ആനയിക്കുക കൂടിയാണ് കേന്ദ്രം. 100 തൊഴിലാളികൾ വരെയുള്ള തൊഴിലിടത്തിൽ പിരിച്ചുവിടലിന് സർക്കാരിന്റെ അനുമതി നേരത്തേ ആവശ്യമായിരുന്നു. എന്നാൽ പുതിയ ചട്ടത്തിൽ ഇത് മുന്നൂറിൽക്കൂടുതൽ തൊഴിലാളികളുള്ള തൊഴിലിടമെന്നാക്കി മാറ്റി. അതായത് 300 തൊഴിലാളികൾ വരെയുള്ള തൊഴിലിടങ്ങളിൽ ഉടമയ്‌ക്ക് തോന്നുംപോലെ പിരിച്ചുവിടൽ സാധ്യമാകും. സർക്കാരിന് വിജ്ഞാപനത്തിലൂടെ ഈ സംഖ്യയിൽ മാറ്റവും കൊണ്ടുവരാം. രാജ്യത്തെ തൊഴിലാളികളിൽ 94 ശതമാനവും അസംഘടിത, പരമ്പരാഗത, കാർഷിക രംഗങ്ങളിലാണ്. ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ മിനിമം വേതനത്തിന്റെ കാര്യത്തിൽപ്പോലും ചട്ടം മൗനം പാലിക്കുന്നു.
പുതിയ ചട്ടങ്ങൾ പ്രകാരം കൈയിൽ കിട്ടുന്ന ശമ്പളം വരെ കുറയും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, മൊത്ത ശമ്പളത്തിന്റെ 50 ശതമാനം വേണമെന്ന വ്യവസ്ഥ പ്രകാരം പ്രൊവിഡന്റ് ഫണ്ട് വിഹിതം കൂടുന്നതിനാലാണ് ഈ സാഹചര്യമുണ്ടാകുക. പിഎഫിലേക്കും ഗ്രാറ്റുവിറ്റിയിലേക്കുമായി സിടിസിയില്‍നിന്ന് കൂടുതല്‍ തുക ഓരോ തൊഴിലാളിക്കും മാറ്റിവെയ്‌ക്കേണ്ടിവരും. സ്ത്രീകൾക്ക് നൈറ്റ് ഷിഫ്റ്റുകൾ യഥേഷ്ടം ഏർപ്പെടുത്താൻ കഴിയുമെന്ന പുതിയ വ്യവസ്ഥയാവട്ടെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുപോലും വരുത്താതെയാണ്.
ഇവയ്‌ക്കെതിരെ സംഘടിക്കാനുള്ള തൊഴിലാളികളുടെ പ്രാഥമികാവകാശം പോലും റദ്ദ് ചെയ്യുന്നുണ്ട് പുതിയ ചട്ടങ്ങൾ. സമരത്തിന് 60 ദിവസം മുൻപ് നോട്ടീസ് നൽകിയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ അവകാശങ്ങളുടെ ലംഘനം പോലുമാണ്. തൊഴിലിടങ്ങളിലെ തൊഴിൽ സഹചര്യങ്ങൾ കൃത്യമായി നിർവചിക്കണം എന്ന നിയമം പോലും ഇവിടെ ഇല്ലാതാവുകയാണ് എന്ന് ചുരുക്കം.
തൊഴിൽ നിയമങ്ങളുടെ സത്തയെ ചോർത്തിക്കളയുന്ന പുതിയ ചട്ടം ഏത് വിധേനയും എതിർക്കപ്പെടേണ്ടതാണ്. തൊഴിലാളികളെ ദുരിതത്തിലേക്കും യാതനയിലേക്കും തള്ളിവിടുന്ന തൊഴിൽ ചട്ട പരിഷ്കരണത്തെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം, സാധ്യമായ എല്ലാ നിയമവഴികളും തേടും. ഓരോ തൊഴിലാളിയെയും മുതലാളിത്തത്തിന് വിധേയപ്പെടാനും അടിമവത്കരിക്കാനും വിട്ടുകൊടുക്കാൻ കഴിയില്ല.


