ആണിയടിച്ച പട്ടിക, മുളക് പൊടി തുടങ്ങിയവ കൊടുത്താണ് അക്രമികളെ അയച്ചത്: മുഖ്യമന്ത്രി

single-img
25 December 2023

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ പ്രതിപക്ഷം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ പാറപ്രം സമ്മേളന വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനോട് അതിശയകരമായ സംയമനമാണ് ജനങ്ങൾ കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പല തരത്തിൽ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ഇതുവരെ ഒരു നേതാവും അടിക്കും തല്ലും എന്ന് പരസ്യമായി പറഞ്ഞിട്ടില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവാണ് അത് ആദ്യം പറഞ്ഞതെന്നും ആണിയടിച്ച പട്ടിക, മുളക് പൊടി തുടങ്ങിയവ കൊടുത്താണ് അക്രമികളെ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെൻ്റിൽ പ്രതിപക്ഷത്തിന് ഒന്നും പറയാൻ അവസരമില്ല. ലോകത്തൊരിടത്തും ജനാധിപത്യത്തിൽ ഇത്തരം രീതിയില്ല. പാവപ്പെട്ടവരുടെ പെൻഷൻ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്ര സർക്കാറിന് കേരളത്തോട് പക. കേരളത്തിൻ്റെ സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം ഭരണഘടന വിരുദ്ധമായി ഇടപെടുന്നു.

കേരളത്തെ മുന്നോട്ട് പോകാൻ അനുവദിക്കില്ല എന്ന നിലപാടിനോട് വിട്ടു വിഴ്ചയില്ല. കേരളത്തെ അവഗണിക്കുന്നില്ല എന്ന് പറയാൻ കേന്ദ്ര മന്ത്രി നിർബന്ധിതനായി. നവകേരള യാത്രയുടെ ഫലമായാണ് അങ്ങനെ പറയേണ്ടി വന്നത്. കേരളത്തിൽ ബിജെപിക്ക് സ്വീകാര്യത കിട്ടുന്നില്ല. അതാണ് ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന് കാരണം. കോൺഗ്രസ്സും കേരള വിരുദ്ധ മനോഭാവത്തിന് ഒപ്പമാണ്- മുഖ്യമന്ത്രി പറഞ്ഞു.