ആറു വയസുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

single-img
7 November 2022

തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്‌ചയെന്നു റൂറൽ എസ്‌പിയുടെ അന്വേഷണ റിപ്പോർട്ട്. തലശ്ശേരി സിഐ എം. അനിലിനും ഗ്രേഡ് എസ്ഐമാർക്കും വീഴ്‍ച പറ്റി എന്നാണു റൂറൽ എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തലശ്ശേരി സി ഐയും ഗ്രേഡ് എസ്ഐമാരും കാര്യഗൗരവമുള്ള ഒരു നടപടിയും സ്വീകരിച്ചില്ല എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കൂടാതെ മർദനമേറ്റ സ്ഥലത്ത് പരിശോധനയ്ക്കു പോയ ഉദ്യോഗസ്ഥരും ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കെ.മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഷിഹാദ് കുട്ടിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ കൂടി പുത്തു വന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസമാണ്, കേസിന്റെ അന്വേഷണം എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തത്. ചവിട്ടേറ്റ കുട്ടി, മാതാപിതാക്കൾ എന്നിവർക്കു പുറമേ, ദൃക്സാക്ഷികളായ 2 പേരിൽ നിന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചവരിൽനിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണു കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.