ഇടുക്കി അണക്കെട്ടിലും, മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും
ഇടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും. കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കൻഡിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളം വരെ തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്
2385.18 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത് 100 ഘനമീറ്റര്‍ വെള്ളമാണ്. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുറന്നു വിടേണ്ട വന്നാൽ അദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുക.
നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.85 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും ഇന്നലെ 3230 ഘനയടിയായി വർധിപ്പിച്ചിരുന്നു.