അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ
അഫ്‌ഗാനിൽ അമേരിക്കൻ സഖ്യ രാജ്യങ്ങളുടെ പിന്തുണയുളള മുൻ സർക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ സുരക്ഷാസേനയിൽ ജോലിനോക്കിയിരുന്നവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ. എത്രയും വേഗം ഈ ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 സഖ്യകക്ഷികളും താലിബാനോട് സംയുക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
താലിബാൻ രാജ്യത്തിന്റെ മുൻ സൈനികരെ മാനിക്കാനും അവർക്കെതിരെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അമേരിക്കൻ പിന്മാറ്റ ശേഷം താലിബാൻ ഭരണമേറ്റ ശേഷം ഇത്തരത്തിൽ ജോലിനോക്കിയവർ കൊല്ലപ്പെടുകയോ നിർബന്ധിത തിരോധാനമുണ്ടാകുകയോ ചെയ്യുന്നത് പതിവായിരിക്കുകയാണ്.
അവസാന നാല് മാസത്തിനിടെ മാത്രം അനേകമാളുകളെ താലിബാൻ ഇങ്ങനെ വധിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു. 100ലധികം എണ്ണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ വർഷം ഓഗസ്‌റ്റ് 15നും നവംബർ ആദ്യ ആഴ്‌ചയ്‌ക്കുമിടയിൽ മാത്രം 47 മുൻ സുരക്ഷാസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.