ജനങ്ങള്‍ ബാലറ്റ് പേപ്പറില്‍ വിശ്വസിക്കണം; അധികാരത്തില്‍ വന്നാല്‍ ഇവിഎം നിരോധിക്കും: അഖിലേഷ് യാദവ്

single-img
4 March 2021

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ സമാജ് വാദി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയ വിജയിക്കുമെന്ന് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. തങ്ങള്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഝാന്‍സിയില്‍ ഇന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു അഖിലേഷിന്റെ പ്രസ്താവന.

‘ ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളെ എനിക്ക് യാതൊരു വിശ്വാസവുമില്ല. യുഎസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്. നമ്മുടെ ജനങ്ങള്‍ ബാലറ്റ് പേപ്പറില്‍ വിശ്വസിക്കണം. അതിനുവേണ്ടി ഇപ്പോള്‍ പ്രക്ഷോഭം നടത്താനാകില്ല. പക്ഷെ ഉടന്‍ തന്നെ ആ മാറ്റത്തിനായി ഞാന്‍ മുന്നോട്ടുവരും’, അഖിലേഷ് പറയുന്നു.

‘ഇപ്പോള്‍ തന്നെ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചരണം ശക്തമാക്കിക്കഴിഞ്ഞു. എല്ലാ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും വോട്ട് ചെയ്താല്‍ നിഷ്പ്രയാസം ബിജെപിയെ യുപിയില്‍ മുട്ടുകുത്തിക്കാന്‍ സാധിക്കും. അധിക്കാരത്തില്‍ വന്നാല്‍ സമാജ് വാദി പാര്‍ട്ടി ഉടന്‍ തന്നെ ഇവിഎമ്മുകളുടെ ഉപയോഗം നിരോധിക്കാന്‍ നിയമം കൊണ്ടുവരും’, അഖിലേഷ് കൂട്ടിച്ചേര്‍ത്തു.