മുഖ്യമന്ത്രി പിണറായി രാജിവയ്ക്കുന്നത് വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും: കെ സുരേന്ദ്രന്


തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൾ സെക്രട്ടറിയും സംശയത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി രാജിവയ്ക്കുന്നത് വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കുമെന്നും സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ നീക്കം വിലപോവില്ലന്നും സുരേന്ദ്രൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവർ കൊവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജൻ്റെ ഭീഷണി. ഈ പ്രസ്താവന വഴി ജനകീയ സമരത്തെ മന്ത്രി അവഹേളിക്കുകയാണ്. തികച്ചും സമാധാനപരമായി നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നവരാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് എന്നും സുരേന്ദ്രന് ആരോപിച്ചു.
കൊവിഡ് വൈറസ് വ്യാപന കാലഘട്ടത്തെ അഴിമതി നടത്താനും കള്ളക്കടത്തിനുമുള്ള സമയമാക്കി മാറ്റിയത് സർക്കാരാണ്. സംസ്ഥാനത്ത് സർക്കാർ സ്വയം അഴിമതി നടത്തുകയും കള്ളക്കടത്തുകാർക്ക് ഒത്താശ നൽകുകയും ചെയ്യുന്നുവെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
അതേപോലെ തന്നെ കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം സിപിഎമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കി. ക്രിമിനൽ കേസിൽ പ്രതിയായ ഒരു സ്ത്രീ കള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി നേടിയത് എങ്ങനെയാണെന്നും അന്വേഷിക്കേണ്ടതുണ്ട് എന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.