സ്വര്‍ണ്ണക്കടത്ത് നടന്നത് ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന; എത്തിയത് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍

single-img
7 July 2020

വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ പ്രതി സരിത്തിന്റെ  റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭക്ഷ്യവസ്തുക്കള്‍ എന്നപേരിലാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നടക്കമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

യുഎഇ കോണ്‍സുലേറ്റിലെ  അറ്റാഷെയുടെ പേരിലാണ് സ്വര്‍ണ്ണം എത്തിയത്. ദുബായിലെ കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കള്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍  സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച്  അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ മൊഴി നല്‍കി. കള്ളക്കടത്തിന് തനിക്കോ യുഎഇ കോണ്‍സുലേറ്റിനോ ബന്ധമില്ലെന്നും ഇന്ത്യക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴി നല്‍കിയിട്ടുണ്ട്. 

വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പിആര്‍ഒ  ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു.  ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം ദേശ സുരക്ഷയ്ക്ക് തന്നെ  ഭീഷണിയാകുന്ന തരത്തിലാണ് കള്ളക്കടത്ത് നടന്നതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.സരിത്തിന് ഇടപാടില്‍ വലിയ പങ്കുണ്ടെന്നും, സരിത്തിന്റെ  ഇടപാടുകള്‍ പലതും നിയമ വിരുദ്ധമാണെന്നും  കസ്റ്റംസ് പറയുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കസ്റ്റംസ്,  കാര്‍ഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത പണമിടപാടും ദുരൂഹമാണെന്നും വ്യക്തമാക്കുന്നു.

കാര്‍ഗോ ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണ്. യുഎഇയിലെ ഫീസില്‍ എന്നയാള്‍ വഴിയാണ് ബുക്കിങ് നടത്തിയത്.  കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.