എ ഐ സി സിയുടെ ഇടപെടല്‍ ; ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ടം രമേശ് ചെന്നിത്തലക്ക്
തിരുവനന്തപുരം: എ ഐ സി സിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുക്കുന്നു.
വരുന്ന രണ്ടു ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളുടെ ഏകോപന ചുമതലയുള്ള ചെന്നിത്തല ചർച്ച നടത്തും. മണ്ഡലത്തില്‍ നേതാക്കൾ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന ശശി തരൂരിന്റെ പരാതിയെത്തുടർന്നാണ് നടപടി.
പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതില് അതൃപ്തി തരൂര്‍ ഹൈക്കമാന്‍ഡിനേയും കെപിസിസി നേതൃത്വത്തേയും അറിയിച്ചു. അതേസമയം പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ചില ഇടങ്ങളില്‍ ചിലര്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതു പാര്‍ട്ടി പരിഹരിക്കുമെന്നും തരൂര്‍ പറഞ്ഞു.
എന്നാല്‍ ശശി തരൂർ ഹൈകമാൻഡിനോട് പരാതിപ്പെട്ടതിനുപിന്നാലെ അദ്ദേഹത്തിനെതിരെ സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്. പ്രചാരണപ്രവർത്തനത്തിൽനിന്ന് ചില നേതാക്കൾ അപ്രത്യക്ഷമായതിന്റെ ആശങ്ക ഹൈകമാൻഡിന്റെ സ്വന്തം സ്ഥാനാർത്ഥി കൂടിയായ തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടി. മുന്‍പ് തരൂരിനെ പിന്തുണച്ച കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയോടുള്ള വിയോജിപ്പുകൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
വട്ടിയൂർക്കാവ് എംഎൽ.എ കെ മുരളീധരൻ വടകര സ്ഥാനാർത്ഥിയായതോടെ അവിടെയും പ്രചാരണം മന്ദീഭവിച്ചു. തുടർന്ന്, കേരളത്തിലുള്ള എ. കെ ആൻറണി വഴി ഹൈകമാൻഡിന്റെ ആശങ്ക കെ പിസിസി നേതൃത്വത്തെ ധരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ഏകോപനം നേരിട്ട് വഹിക്കാന്‍ ചെന്നിത്തലയ്ക്ക് ഹൈക്കമാണ്ടില്‍ നിന്നും നിര്‍ദേശം ലഭിച്ചത്.