അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ

single-img
2 December 2023

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് പിടിയിലായ അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയായിരുന്നു എന്ന് എഡിജിപി വ്യക്തമാക്കി. നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയ്ക്ക് യുട്യൂബില്‍ അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്.

ഇവരുടെ ഓരോ വീഡിയോയ്ക്കും ലക്ഷകണക്കിന് വ്യൂവ്‌സും ലഭിച്ചിരുന്നു. ഈ ജൂലായില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യൽ മീഡിയകൾ അനുപമയെ ഡീമോണിറ്റൈസ് ചെയ്തതോടെയാണ് തുടക്കത്തിൽ പദ്ധതിയെ എതിര്‍ത്തിരുന്ന അനുപമയും മാതാപിതാക്കളോടൊപ്പം ചേര്‍ന്നത്. മൂന്നു മാസത്തിന് ശേഷം ഈ സാഹചര്യം മാറുമെന്ന് അറിയാമായിരുന്നെങ്കിലും സാമ്പത്തിക ബാധ്യത തീര്‍ക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പദ്ധതികള്‍ മെനയുകയായിരുന്നു.

കോവിഡിന് പിന്നാലെ ഉണ്ടായ സാമ്പത്തിക നഷ്ടമാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയിലേക്ക് നയിച്ചത്. മാധ്യമങ്ങള്‍ തുടർച്ചയായി വാര്‍ത്ത നല്‍കുന്നതിനിടയില്‍ കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ച ഫോണ്‍കോളിലെ ശബ്ദം തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിന് സൂചന നല്‍കിയിരുന്നു. അങ്ങിനെയാണ് കൃത്യമായി പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്. സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രതികള്‍ മുന്നോട്ടു പോയത്. പദ്മകുമാറിന് അഞ്ച് കോടിയുടെ ബാധ്യതയാണുള്ളതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.