കുഴിമന്തി കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

single-img
8 January 2023

കാസര്‍ഗോഡ്: കുഴിമന്തി കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഭക്ഷ്യ വിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും സ്വകാര്യ ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജനുവരി 1നും ജനുവരി 5നുമാണ് ഭക്ഷ്യവിഷബാധയേറ്റ തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത്.

സംഭവത്തില്‍ ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാമര്‍ശമില്ലാതെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നത്. രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിശദീകരണം.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തിയിരുന്നു. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്ബിളുകള്‍ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലാണ് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. നേരത്തെ അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥാപനത്തിന് ലൈസന്‍സ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.