പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളും ഗവര്‍ണ്ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

single-img
20 October 2022

തിരുവനന്തപുരം : ഗവര്‍ണറും കേരള സര്‍വകലാശാലയും തമ്മിലെ പോര് പാരമ്യത്തില്‍ . 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച്‌ രാജ്ഭവന്‍ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.

എന്നാല്‍ അംഗങ്ങളെ പിന്‍വലിക്കണമെന്ന ഉത്തരവ് വിസി തള്ളിയിരുന്നു. അതിനിടെ പിന്‍വലിക്കപ്പെട്ട 15 പേരും ഗവര്‍ണ്ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിശദീകരണം ചോദിക്കാതെയുള്ള നടപടി ചട്ടവിരുദ്ധം എന്നാണ് വാദം. തന്റെ നിര്‍ദേശം നിരന്തരം ലംഘിക്കുന്ന വി സിക്കെതിരെയും ഗവര്‍ണര്‍ ഇനി നടപടി എടുക്കുമോ ആകാംക്ഷ

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച്‌ ഇന്നലെ ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.

ചാന്‍സലറെന്ന അധികാരം പ്രയോഗിച്ചാണ് താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ നേരത്തെ പിന്‍വലിച്ചത്. വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാന്‍സലര്‍ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉള്‍പ്പെടെയാണ് പിന്‍വലിച്ചത്. പിന്നീട് ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേരള സര്‍വകലാശാല വിസിയോട് ഗവര്‍ണ‍ര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിര്‍ദേശം തള്ളി. പിന്നാലെ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയെങ്കിലും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കുകയായിരുന്നു.

ഗവര്‍ണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഇനി വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഭീഷണിയായിരുന്നു ഗവര്‍ണറുടെ മറുപടി. ഇതിനു പിന്നാലെ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച്‌ ജനമധ്യത്തില്‍ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ അസാധാരണ ഉത്തരവ് പുറത്തിറക്കുക വഴി അയയില്ലെന്ന സൂചന ശക്തമാക്കിയിരിക്കുകയാണ് ഗവര്‍ണര്‍.