ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

single-img
13 September 2023

ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്ഷേത്രങ്ങൾ ആത്മീയയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവിടെ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങൾകൊണ്ട് തകർക്കാനാവില്ല.

ക്ഷേത്രങ്ങളിലെ ആചാരങ്ങൾ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാൻ അനുവദിക്കാനാവില്ലന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി. ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

കൊല്ലം ജില്ലയിലെ മുതുപിലക്കാട് സ്വദേശികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നതിൽ പാർത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ചിലർ തടഞ്ഞെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

ഭക്തരുടെ ക്ഷേമത്തിനായി 2022 ൽ സ്ഥാപിച്ച സംഘടനയാണ് പാർത്ഥസാരഥി ഭക്തജനസമിതി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ പോലീസ് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.

പക്ഷെ ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് ക്ഷേത്രത്തിൽ പ്രശ്നങ്ങളുണ്ടാകും. ഹർജിക്കാരിലൊരാൾ പല കേസുകളിലും പ്രതിയാണ്. കൂടാതെ ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റർ പരിസരത്ത് പാടില്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.

ഇതുപോലെയുള്ള പതാകകൾ നീക്കം ചെയ്യാൻ ഹൈക്കോടതി തന്നെ മുൻപ് നിർദേശം നൽകിയിരുന്നതാണെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഹർജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും നിയമപരമായ ആരാധന മാത്രമേ പാടുള്ളുവെന്നും കോടതി നിർദേശിച്ചത്.