ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു

single-img
1 October 2022

കോട്ടയം: ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചങ്ങനാശ്ശേരിയില്‍ വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തി.

യുവാവിന്റെ ബന്ധു താമസിക്കുന്ന പൂവത്തെ വാടക വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം തറക്കുള്ളില്‍ കണ്ടെത്തിയത്.

മാസം 26നു കാണാതായ ആലപ്പുഴ ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ബിജെപി പ്രവര്‍ത്തകനാണ് ഇദ്ദേഹം. ബിന്ദുമോന്റെ ബന്ധുവായ ചങ്ങനാശേരി എസി കോളനിയില്‍ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം.

ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയില്‍നിന്നു കണ്ടെത്തിയിരുന്നു. ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചമ്ബക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയില്‍ വച്ച്‌ മൊബൈല്‍ പരിധിക്കു പുറത്തായി.

ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തി. തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.

ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്.