മുസ്ലിം ലീഗിലെ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു: കെഎം ഷാജി
മുസ്ലിം ലീഗിലുള്ള ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യമുണ്ടാക്കി പ്രവർത്തിക്കാൻ താല്‍പര്യമുണ്ടെന്ന് ലീഗ് നേതാവായ കെ.എം ഷാജി. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ലീഗിലെ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു കെ.എം ഷാജി ഇത്തരത്തിൽ മറുപടി നൽകിയത്.
‘പാർട്ടിക്കുള്ളിൽ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നകാര്യം ശരിയാണ്. അവരോടൊപ്പം ചേര്‍ന്നാല്‍ ഒരുപക്ഷെ മുസ്ലീം ലീഗിന് രണ്ട് ടേം ഭരണം കിട്ടിയേക്കാം. പക്ഷെ സിപിഎമ്മും മുസ്ലീം ലീഗും സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും, അതിലൂടെ മുഖ്യ പ്രതിപക്ഷ കക്ഷിയായുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇത് കാരണവുമായേക്കും.
സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന ഞങ്ങളുടെ നിലപാടിന് പിന്നിലെ മുഖ്യ കാരണം ഇതാണ്’ ഷാജി പറഞ്ഞു. അതേസമയം, തങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തില്‍ പറഞ്ഞു.
ഇരുകൂട്ടരുടെയും ലക്ഷ്യവും അജണ്ടയും മോശമാണെന്ന് സമുദായത്തിലുള്ളവരെ ബോധ്യപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു . എന്നാൽ പോലും ഇതിനെതിരെ സമുദായത്തിനകത്ത് ഞങ്ങള്‍ പോരാടുകയാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.