ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകൾ; കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി

single-img
2 March 2026

ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഹൈക്കോടതി നേരിട്ട് ഇടപെടുന്നു. പരിപാടിയുടെ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ ദേവസ്വം ബോർഡിന്റെ നടപടിയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക രേഖകൾ കൈവശമുണ്ടെന്ന് പറയപ്പെടുന്ന വിജയൻ അസോസിയേറ്റ്സ് എന്ന സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തെ കോടതി കേസിൽ കക്ഷിയാക്കി. വ്യാഴാഴ്ചയ്ക്കകം എല്ലാ രേഖകളും നേരിട്ട് ഹാജരാക്കാൻ സ്ഥാപനത്തിന് കോടതി കർശന നിർദ്ദേശം നൽകി. സംഗമത്തിന്റെ രേഖകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.

ദേവസ്വം ബോർഡ് നേരത്തെ രൂപീകരിച്ച പ്രത്യേക സമിതി ഇനി കണക്കുകൾ പരിശോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസ്യത ഉറപ്പാക്കാൻ കോടതി നേരിട്ട് മേൽനോട്ടം വഹിക്കാനാണ് തീരുമാനം. സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ അടുത്ത ഘട്ട നടപടികൾ. വ്യാഴാഴ്ച രേഖകൾ സമർപ്പിക്കുന്നത് ദേവസ്വം ബോർഡിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.