ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം

single-img
1 September 2022

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

കൂടാതെ ഇബ്രാഹിമിന്‍്റെ കൂട്ടാളികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്ബനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എന്‍ഐഎയുടെ പുതിയ നടപടി.

ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേല്‍ എന്ന ജാവേദ് ചിക്‌ന, ഷക്കീല്‍ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീല്‍, ടൈഗര്‍ മേമന്‍ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസാഖ് മേമന്‍ എന്നിവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം. ദാവൂദിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ഉം, അനീസ്, ചിക്ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം.

1993ലെ മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദാവൂദ്. ദാവൂദിനെ കൂടാതെ ലഷ്‌കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സയ്യിദ് സലാഹുദ്ദീന്‍, ഉറ്റ സഹായി അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവരും ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇബ്രാഹിമിനെതിരെ എന്‍ഐഎ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സഹായത്തോടെ ഡി കമ്ബനി ഇന്ത്യയില്‍ പ്രത്യേക യൂണിറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, വന്‍കിട രാഷ്ട്രീയക്കാരെയും വ്യവസായികളെയും ലക്ഷ്യമിട്ട് പദ്ധതിയിടുന്നതായും ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. ഇതോടൊപ്പം തീവ്രവാദികള്‍ക്കും സ്ലീപ്പര്‍ സെല്ലുകള്‍ക്കും ഇതുവഴി സഹായം നല്‍കുമെന്നും ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു.