തിരുവനന്തപുരം നഗരത്തില്‍ വീടിന് നേരെ ബോംബേറ്

single-img
21 November 2022

തിരുവനന്തപുരം നഗരത്തില്‍ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വീട്ടില്‍ തീ ആളിപ്പടര്‍ന്നെങ്കിലും വീട്ടുകാര്‍ വെള്ളമൊഴിച്ച്‌ കെടുത്തുകയായിരുന്നു.സാമ്ബത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.വീട്ടുടമയുടെ പരാതിയില്‍ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി

പുലര്‍ച്ചെ നാലരക്കാണ് കാറിലെത്തിയ സംഘം പ്രവീണ്‍ ചന്ദ്രന്‍െറ കവടിയാറിലെ വീട്ടിന് നേരെ ബോംബേറിഞ്ഞത്. കാറിലെത്തിയ അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. പെട്രോള്‍ നിറച്ച കുപ്പിയില്‍ പടക്കം കെട്ടിവച്ച്‌ തീ കൊളുത്തി എറിയുകയായിരുന്നു. സ്ഫോടത്തില്‍ വീടിന് തീ പിടിച്ചു. കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വീട്ടുടമ പ്രവീണ്‍ ചന്ദ്രന്റെ ആരോപണം.

പരാതിയില്‍ കുടുപ്പനക്കുന്ന് സ്വദേശികളായ അവിനാശ് സുധീര്‍, അമ്മ ദര്‍ശന ജോര്‍ജ് ഓണക്കൂര്‍, തിരിച്ചറിയാനാവാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സ്ഫോടന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവ സമയത്ത് ഇവരുടേതെന്ന് കരുതുന്ന കാര്‍ വീടിന് സമീപത്തുകൂടി കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അവിനാശ് സുധീറിനെതിരെ നേരത്തേ കൊവിഡ് കാലത്ത് പൊലീസിനെ ആക്രമിച്ചതിന് പേരൂര്‍ക്കട സ്റ്റേഷനില്‍ കേസുണ്ട്.

സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ തലശ്ശേരി ഇടയില്‍ പീടികയില്‍ യുവാവിന് വെട്ടേറ്റു. തലശ്ശേരി വടക്കുമ്ബാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ബസ്സിലെ ജീവനക്കാരനായ യശ്വന്ത് വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഒരു സംഘം ആളുകള്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടി പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല. ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.