രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ

single-img
2 September 2023

ജയ്പൂർ: രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതത്. സംഭവത്തിൽ ഡിജിപിയോട് ദേശീയ വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതാപ് ഗഡിലെ നചാല്‍ കോട്ട ഗ്രാമത്തിലാണ് യുവതിക്ക് നേരെ സംഘടിത ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാള്‍ക്കൊപ്പം കഴിഞ്ഞുവെന്നുമുള്ള ഭര്‍ത്താവിന്‍റെ സംശയമാണ് ബന്ധുക്കളുമായി ചേര്‍ന്നുള്ള ആക്രമണത്തിന് പിന്നില്‍.  

ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലാക്കി. ഭര്‍ത്താവ് അവിടെയെത്തി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വിവസ്ത്രയാക്കി നടുറോഡിലൂടെ നടത്തുകയുമായിരുന്നു. യുവതിയെ പരസ്യമായി പരിഹസിച്ച് ഭര്‍ത്താവും സംഘവും ഒപ്പം ചേര്‍ന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. ഒളിവില്‍ പോയ പ്രതികളില്‍ ചിലരെ പിടികൂടി. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. 

സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി അശോക് ഗലോട്ട് കടുത്ത ശിക്ഷ പ്രതികള്‍ക്ക് നല്‍കുമെന്ന് വ്യക്തമാക്കി. സംഭവത്തിലിടപെട്ട ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു.ചികിത്സയില്‍ കഴിയുന്ന യുവതിയെ കൗണ്‍സിലിംഗിനും വിധേയയാക്കുന്നുണ്ട്. അതേ സമയം സംഭവത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ബലാത്സംഗത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം.