ബംഗളൂരുവിൽ മലയാളി യുവാക്കളിൽ നിന്ന് 20 ലക്ഷം കവർന്നു; സിഐഡി ഇൻസ്‌പെക്ടർക്കെതിരെ അന്വേഷണം

ബംഗളൂരുവിലെ മടിവാളയിൽ ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണാടക സിഐഡി ഇൻസ്‌പെക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചു. കവർച്ചാ സംഘത്തിന് നേതൃത്വം നൽകുകയും ഔദ്യോഗിക ജീപ്പുമായി സ്ഥലത്തെത്തുകയും ചെയ്തതും ഇൻസ്‌പെക്ടറാണെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു.
ഓൺലൈൻ പണമിടപാടിനായി 20 ലക്ഷം രൂപയുമായി ഹോട്ടലിൽ താമസിച്ചിരുന്ന യുവാക്കളെ വ്യാജ പൊലീസ് ഐഡി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം മർദിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാക്കൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കവർച്ചാ സംഘത്തിലെ ചിലർ പിടിയിലായി. ചോദ്യം ചെയ്യലിലാണ് സിഐഡി ഇൻസ്‌പെക്ടറുടെ പങ്ക് പുറത്തുവന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക സിഐഡി ജീപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിയെടുത്ത 20 ലക്ഷം രൂപ പൂർണമായും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒളിവിൽ പോയ ഇൻസ്‌പെക്ടറെയും മറ്റ് പ്രതികളെയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ തുടരുകയാണ്.


