പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളാ സര്‍ക്കാര്‍ നിര്‍ദേശിച്ചത് 19 പേരുകള്‍; കേന്ദ്രം പരിഗണിച്ചത് ഒരാളെ മാത്രം

single-img
2 February 2024

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളാ സര്‍ക്കാര്‍ നിര്‍ദേശിച്ച് 19 പേരുകള്‍. എന്നാല്‍ കേന്ദ്ര സർക്കാർ പരിഗണിച്ചത് ഒരാളെ മാത്രം പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി കേരളം നിര്‍ദേശിച്ചത് സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരെയാണ്.

പത്മഭൂഷണിനായി നിര്‍ദേശിച്ചത് നടന്‍ മമ്മൂട്ടി, സംവിധായകന്‍ ഷാജി എന്‍.കരുണ്‍, കായികതാരം പി.ആര്‍.ശ്രീജേഷ്, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരെ. ഈ പേരുകള്‍ കേന്ദ്രം പരിഗണിച്ചില്ല.കായിക രംഗത്തുനിന്ന് ഐ.എം.വിജയന്‍, മാനുവല്‍ ഫെഡറിക്, രഞ്ജിത് മഹേശ്വരി എന്നിവരെയും സാഹിത്യരംഗത്തുനിന്ന് സി.രാധാകൃഷ്ണന്‍, ടി.പത്മനാഭന്‍, എം.കെ.സാനു, ബെന്യാമിന്‍ എന്നിവരെയും പത്മശ്രീക്കായി നിര്‍ദേശിച്ചു. ഈ പേരുകളും പരിഗണിക്കപ്പെട്ടില്ല.

സാഹിത്യ, വിദ്യാഭ്യാസ രംഗത്തുനിന്ന് ചിത്രന്‍ നമ്പൂതിരിപ്പാടിനെയും സാമൂഹിക സേവനരംഗത്തുനിന്ന് ഫാ.ഡേവിസ് ചിറമേലിനെയും സി.നരേന്ദ്രനെയും (മരണാനന്തരം) സിവില്‍ സര്‍വീസില്‍നിന്ന് കെ.ജയകുമാറിനെയും കലാരംഗത്തുനിന്ന് ഡോ. പോള്‍ പൂവത്തിങ്കലിനെയും സദനം കൃഷ്ണന്‍കുട്ടിനായരെയും നിര്‍ദേശിച്ചു. ഇതില്‍ ചിത്രന്‍ നമ്പൂതിരിപ്പാടിനു മാത്രം പത്മശ്രീ ലഭിച്ചു.

കേന്ദ്രം പുരസ്‌കാരം നല്‍കിയവരിലെ മലയാളികള്‍: സുപ്രീംകോടതി മുന്‍ ജഡ്ജി ഫാത്തിമ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാല്‍, ഗായിക ഉഷാ ഉതുപ്പ് എന്നിവര്‍ക്ക് പത്മഭൂഷണ്‍. അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി.നാരായണന്‍, കാസര്‍കോട്ടെ പരമ്പരാഗത നെല്‍കര്‍ഷകന്‍ സത്യനാരായണ ബെലരി, പി.ചിത്രന്‍ നമ്പൂരിപ്പാട് (സാഹിത്യം മരണാനന്തരം), ഇ.പി.നാരായണന്‍ (കല), മുനി നാരായണ പ്രസാദ് (സാഹിത്യം).