357.47 കോടി; ശബരിമലയിലെ വരുമാനം കഴിഞ്ഞ സീസണിലേതിനെക്കാള്‍ 10 കോടി കൂടുതൽ

single-img
20 January 2024

ഈ വർഷത്തെ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 2022 ൽ ഇത് 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വര്‍ഷം 10.35 കോടിയുടെ (10,35,55,025 രൂപ) വര്‍ധനവാണ് വരുമാനത്തിലുണ്ടായത്.

മാത്രമല്ല ,അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. ഭക്തരിൽ നിന്നും ലഭിച്ച കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തില്‍ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ഇതിനെല്ലാം പുറമെ ഭക്തരുടെ എണ്ണത്തിലും ഈ വര്‍ഷം കാര്യമായ വര്‍ധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.

ഇത്തവണ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പെ തന്നെ സർക്കാരിന്റെ ഭാഗത്തുനിന്നും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തി.

എല്ലാ വകുപ്പുകളുടെയും ആത്മാര്‍ഥമായ ഏകോപനം കൂടി ആയപ്പോള്‍ ഇത്തവണത്തെ തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ക്ഷുദ്രശക്തികള്‍ വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീര്‍ഥാടനം സുഗമമാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.