രാജ്യത്തിൻ്റെ സാമ്പത്തിക രംഗം തകരാൻ കാരണം നോട്ടു നിരോധനം: സുബ്രഹ്മണ്യൻ സ്വാമി
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. രാജ്യത്തിന്റെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് ആവർത്തിച്ച് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി വീണ്ടും രംഗത്തെത്തി. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നോട്ടു നിരോധനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു അഭിമുഖത്തിനിടെയാണ് സ്വാമി നോട്ടുനിരോധനത്തിനെതിരെ രംഗത്തെത്തിയത്.
ആദായ നികുതി വ്യവസ്ഥകള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ജിഎസ്ടി വന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ രക്ഷപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണ്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക്. പിന്നീട് എല്ലാ വര്‍ഷവും ഇത് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ജനങ്ങളുടെ കൈകളില്‍ നേരിട്ട് പണമെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകളെല്ലാം വിതരണക്കാരെ സഹായിക്കുന്നത് മാത്രമാണെന്നും സുബ്രഹ്മണ്യന് സ്വാമി കുറ്റപ്പെടുത്തി. കോവിഡ് പ്രതിസന്ധി സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ തകര്‍ച്ച പൂര്‍ണമായെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
അതേസമയം, കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. എന്നാല്‍ ലോക്ക്ഡൗണിന് ആളുകൾക്ക് കുറച്ചു കൂടുതല്‍ സമയം അനുവദിക്കണമായിരുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.