ഷഹീൻ ബാഗ് സമരം: മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി; മുതിർന്ന അഭിഭാഷകരെ നിയോഗിച്ചു
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ഷഹീൻബാഗ് സമരക്കാരുമായി മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി. ഇതിനായി മുതിർന്ന രണ്ട് അഭിഭാഷകരെ സമരക്കാരുടെ നേതാക്കളുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ചു.
സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രൻ എന്നീ അഭിഭാഷകർ സുപ്രീം കോടതി നിർദ്ദേശപ്രകാരം സമരക്കാരെ കണ്ട് സമരവേദി മറ്റൊരിടത്തേക്ക് മാറ്റാനാകുമോ എന്ന കാര്യം ചർച്ച ചെയ്യുകയും ചെയ്യും.രാജ്യ തലസ്ഥാനത്തിന്റെ വളരെ പ്രധാനഭാഗത്ത് നടക്കുന്ന സമരം, റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതാണെന്നും, നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതാണെന്നും, ആരോപണങ്ങളുയർന്നിരുന്നു.
കോടതി നിയോഗിച്ച അഭിഭാഷകർക്കൊപ്പം, മുൻ ചീഫ് വിവരാവകാശ കമ്മീഷണറായിരുന്ന വജാഹത്ത് ഹബീബുള്ളയും ചർച്ചയിൽ പങ്കെടുക്കും. വളരെ കാലമായി തുടരുന്ന പ്രതിഷേധം കാരണം പോലീസ് കടുത്ത ഗതാഗതനിയന്ത്രണങ്ങളാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിൽ പ്രതിഷേധം തുടരാൻ തയ്യാറാണെന്ന് സമരക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരും പറയുന്നു.