തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായി യെദിയൂരപ്പ; പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

single-img
24 February 2023

കർണാടകയിൽ ഏറെക്കാലം ബിജെപിയുടെ അമരക്കാനുമായിരുന്ന ബിഎസ് യെദിയൂരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം.

ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചു. താൻ ഈ പ്രഖ്യാപനം നടത്തുമ്പോഴും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

ബിജെപിയുടെ കർണാടക ഘടകത്തിൽ സംസ്ഥാനത്തെ ലിംഗായത്ത് മുഖമായ യെദിയൂരപ്പ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാല് തവണ മുഖ്യമന്ത്രിയായ ഏക നേതാവാണ്. വെള്ളിയാഴ്ചയാണ് അദ്ദേഹം അവസാനമായി നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

സംസ്ഥാനത്തെ ജനതയെ സേവിക്കാനാണ് താൻ ഒരോ ദിവസവും ചെലവഴിക്കുന്നതെന്ന് വികാരനിർഭരമായ പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു. പ്രതിപക്ഷ നേതാവ് കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ സംഭാവനകളെ അഭിനന്ദിക്കാനും യെദിയൂരപ്പ മറന്നില്ല.

ആദ്യഘട്ടത്തിൽ ജനസംഘത്തിന്റെയും ഇപ്പോൾ ബിജെപിയുടെയും പ്രവർത്തകനായ കാലം മുതൽ, ജനങ്ങളെ സേവിക്കുകയും താഴെത്തട്ടിലുള്ളവരുമായി ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. അധഃസ്ഥിതരുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമിച്ചു. എ ബി വാജ്‌പേയി, മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കൊപ്പം പ്രവർത്തിച്ചത് ഭാ​ഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ജനങ്ങളെ സേവിക്കുന്നതിൽ സഹ നിയമസഭാംഗങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.