ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മുന്‍ ബിജെപി മന്ത്രി ജയനാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
28 November 2022

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മുന്‍ ബിജെപി മന്ത്രി ജയനാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഗുജറാത്തിലെ ഭരണ കക്ഷിയായ ബിജെപിയില്‍ നിന്ന് ഈ മാസം ആദ്യം രാജിവെച്ചയാളാണ് ഗുജറാത്ത് മുന്‍ മന്ത്രി ജയനാരായണന്‍ വ്യാസ്. തിങ്കളാഴ്ച കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് എത്തിയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 75 കാരനായ വ്യാസിനെ അഹമ്മദാബാദില്‍ പാര്‍ട്ടിയില്‍ അംഗത്വം നല്‍കി. രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടും വ്യാസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു വ്യാസ്. നവംബര്‍ അഞ്ചിനാണ് അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവച്ചത്.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തീയതികളിലാണ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറുണ്ടായ സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ആം ആദ്മി പാര്‍ട്ടി. സൂൂറത്തിലാണ് ആം ആദ്മി പാര്‍ട്ടി യോഗത്തിന് നേരെ കല്ലേറുണ്ടായത്. ബിജെപി നടത്തിയ കല്ലേറില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായി എഎപിയുടെ ഗുജറാത്ത് കണ്‍വീനര്‍ ഗോപാല്‍ ഇറ്റാലിയ ആരോപിച്ചു.

“കതര്‍ഗാം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം മൂലം ബിജെപി ഗുണ്ടകള്‍ ഇന്ന് എന്റെ പൊതുയോഗത്തിന് നേരെ കല്ലെറിഞ്ഞു, അതില്‍ ഒരു ചെറിയ കുട്ടിക്ക് പരിക്കേറ്റു”. ഗോപാല്‍ ഇറ്റാലിയ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ 27 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി കുറച്ച്‌ ജോലിയെങ്കിലും ചെയ്തിരുന്നെങ്കില്‍ എഎപി യോഗത്തിന് നേരെ കല്ലെറിയേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കല്ലേറിന് ജനം ചൂല് കൊണ്ട് മറുപടി പറയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമാണ് ചൂല്.

ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍, ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസും ആം ആദ്മിയും രംഗത്തിറങ്ങിയിരിക്കുന്നത്. ദ്വാരകയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിര്‍മിക്കുമെന്നും സംസ്ഥാനത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് മറ്റൊരു വാഗ്ദാനം.

ദ്വാരകയില്‍ വികസനം കൊണ്ടുവരുമെന്നും തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളെ നിയന്ത്രിക്കാന്‍ ആന്‍റി റാഡിക്കലൈസേഷന്‍ സെല്‍ രൂപീകരിക്കുമെന്നും പറയുന്നു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി സ്കൂട്ടര്‍, പ്രായമായ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര, 20000 സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 10000 കോടി ചെലവാക്കും. തൊഴിലാളികള്‍ക്ക് രണ്ടുലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു.