യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കാന്‍ തീരുമാനിച്ചാല്‍ എതിർക്കില്ല: പി എം എ സലാം

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കെതിരെ മുസ്ലിം ലീഗ് മുന്നറിയിപ്പുമായി രംഗത്ത്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്കായി നടക്കുന്ന കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ചര്‍ച്ചകള്‍ അനവസരമാണെന്നും, പ്രവര്‍ത്തകരുടെ ത്യാഗത്തെ അവഗണിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അന്തിമ തീരുമാനം മെയ് നാലിന് ശേഷം കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘ഇത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടതല്ല. പ്രവര്‍ത്തകര്‍ വലിയ പരിശ്രമത്തിലൂടെയാണ് വിജയത്തിലേക്ക് മുന്നേറുന്നത്. അതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്കായി കടിപിടിക്കുന്നത് യുഡിഎഫിന്റെ ശൈലിയല്ല.
മുസ്ലിം ലീഗിന് ഇതില്‍ ശക്തമായ അഭിപ്രായമുണ്ട്. ഇത്തരം ചര്‍ച്ചകള്‍ മുന്നണിയുടെ സല്‍കീര്‍ത്തിക്ക് തിരിച്ചടിയാകും,’ എന്നാണ് പി എം എ സലാം പറഞ്ഞത്. അതേസമയം, യുഡിഎഫ് യോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തീരുമാനം കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ ഉണ്ടാകൂ എന്നും പറഞ്ഞു.


